എന്നിലുണ്ടിന്നേവരെ ജീവിച്ച സംസ്കാരങ്ങള്‍ എന്നിലുണ്ടിനിയത്തെ വിടരും സംസ്കാരങ്ങള്‍ ഈശ്വരനല്ല, മാന്ത്രികനല്ല ഞാന്‍ പച്ച മണ്ണിന്‍ മനുഷ്യത്വമാണു ഞാന്‍

Saturday, February 03, 2007

ഒരു സ്വപ്ന സാക്ഷാത്കാരം

മുല്ലപ്പെരിയാറും മുള്ളിരിങ്ങാട് പുഴയും പിന്നെ പേരറിയാത്ത ഒരു പുഴയും കൂടി ചേര്‍ന്നൊഴുകുന്ന ഒരു പുഴ കടന്നു വേണമായിരുന്നു, എനിക്ക് ചെറുപ്പത്തില്‍ സ്കൂളില്‍ പോകാന്‍.കടത്തു വള്ളത്തില്‍ കയറിയാണ് ദിവസവും പോകാറ്.
വള്ളം കെട്ടി വഞ്ചിക്കാരന്‍ വീട്ടിലെത്തിയാല്‍ തിരുവിതാംകൂര്‍ തിരുമനസ് വന്നാലും അയാള്‍ വഞ്ചിയിറക്കില്ല. ഒരുഎഴുപത് വയസ് പ്രായമുള്ള അപ്പൂപ്പനായിരുന്നു വഞ്ചിക്കാരന്‍. പിന്നെ സ്കൂളില്‍ പോകണമെങ്കില്‍ പതിനഞ്ച് കിലോമീറ്റര്‍ ചുറ്റിവരണം. സാധാരണ പോകുന്ന സമയത്തിനല്പംവൈകിയാല്‍ നോക്കിയാല്‍ കാണുന്ന സ്കൂള്‍ നോക്കി കാണുകയല്ലാതെ അടുത്തെത്താന്‍ മാര്‍ഗമില്ല. അല്ലെങ്കില്‍ പിന്നെ ഇക്കരെ നിന്ന് ഹാജര്‍ പറയണം. സ്കൂളില്‍ നിന്ന് വൈകിയെത്തിയ പല ദിവസങ്ങളിലും ഈ ദൂരമത്രയും നടന്നിട്ടുണ്ട്.

വേനല്‍ കാലത്ത് പുഴ വറ്റും. ഇടയ്ക്കിടയ്ക്കുള്ള പാറകള്‍ക്കും പുല്‍മേടകള്‍ക്കുമിടയിലായി ഇത്തിരി വെള്ളത്തില്‍ പുഴ നില്‍ക്കും. പാറയ്ക്കിടയിലെ കുഴികളില്‍ ചെമ്പരത്തിത്താളിയും വെള്ളിലത്താളിയും പതപ്പിച്ച് എണ്ണയും സോപ്പുമുണ്ടാക്കി കളിച്ചും, തോര്‍ത്തുകൊണ്ട് പിടിച്ച പരല്‍ മീനിന്റെ പിടച്ചില്‍ കണ്ട് ചിരിച്ചും, പിന്നെ അതിന്റെ മരണവെപ്രാളംകാണുമ്പോള്‍ പുഴയില്‍ തിരിച്ചിട്ട് രക്ഷിച്ചും കഴിച്ചു കൂട്ടും.

വര്‍ഷക്കാലത്ത് പുഴ കര കവിഞ്ഞൊഴുകി വെള്ളം വീട്ടുമുറ്റത്തെത്തും. രണ്ട് ദിവസം കഴിഞ്ഞ് വെള്ളമിറങ്ങുമ്പോള്‍ അച്ഛന്റെ വാഴയും കപ്പയും അമ്മയുടെ ചേനയും ചേമ്പും കൂര്‍ക്കയുമെല്ലാം പത്മവ്യൂഹം ഭേദിച്ച് പുറത്തിറങ്ങിയിട്ടുണ്ടാവും.
പുഴയിലെ വെള്ളത്തിന് മഞ്ഞനിറമായിരിക്കും. ഒഴുക്കിന്റെ ശബ്ദം ദൂരെ കേള്‍ക്കുകയും ചെയ്യാം. ഇങ്ങിനെയൊരു വര്‍ഷക്കാലത്ത് എനിക്കൊരാഗ്രഹം. ഒന്നു വള്ളം തുഴയണം. ക്രിക്കറ്റ് ബാറ്റ് പോലുള്ള പങ്കായം ഇരു വശത്തും മാറി മാറി തുഴഞ്ഞും വഞ്ചിയേക്കാള്‍ വലുപ്പമുള്ള മുളങ്കോല്‍ ഇടയ്ക്കിടയ്ക്ക് ആഞ്ഞു കുത്തിയും വഞ്ചിക്കാരന്‍ വഞ്ചി ഓടിക്കുന്നതിന്റെ ഗുട്ടന്‍സൊന്നറിയണമല്ലോ.
വഞ്ചിക്കാരനായ അപ്പൂപ്പന്‍ അയല്പക്കകാരനാണ്. ചായ കുടിക്കാനും മുറുക്കാനും അമ്മൂമ്മയുമായി വര്‍ത്തമാനം പറയാനുമെല്ലാംവീട്ടില്‍ വരാറുണ്ട്. ചിലപ്പോഴൊക്കെ മിഠായിറ്റും തന്നിട്ടുണ്ട്. പക്ഷേ സ്കൂളില്‍ പോകുന്ന വഴിക്ക് എല്ലാകുട്ടികളേയും വഴക്ക് പറയുമ്പോള്‍ എന്നേയും പറയാറുണ്ട്. അതുകൊണ്ട് ആളെ പേടിയുമില്ലാതില്ല.

ഇന്ന് ചോദിച്ചിട്ട് തന്നെ കാര്യം. മനസ്സിലുറപ്പിച്ചു. ക്ലാസ്സിലെ സകലമാന വീര പുരുഷന്മാരുംവഞ്ചിയില്‍ കയറിയെന്നുറപ്പായപ്പോള്‍ ഞാന്‍ പതുക്കെ മുന്നോട്ട് ചെന്നു. “അന്തുലുക്കാക്കാ, വള്ളംഞാനിനോടിച്ചോട്ടേ”. അയാളെന്നെ നോക്കി പുഴ ഞെട്ടുമാറുച്ചത്തില്‍ ‘എന്നതാ’ന്ന് ചോദിച്ചു.
ഞാന്‍ ഉറക്കെ ചോദിച്ചു,”എനിക്ക് വള്ളമൊന്ന് ഓടിക്കാന്‍ തര്വേ”.
"നിനക്ക് പങ്കായം പിടിക്കാനറിയോ?
“എനിക്കറിയാം”എന്റെ ഭവ്യത കണ്ടാവാം അയാള്‍ പറഞ്ഞു,”വെള്ളമിറങ്ങി വേനലാവട്ടേ’.
വേനലായാല്‍ നിങ്ങളെന്തിന്, വഞ്ചിയെന്തിന് എന്ന് മനസ്സില്‍പറഞ്ഞുകൊണ്ട് ഞാന്‍ മുളങ്കോലെടുത്ത് പുഴയിലിട്ടു.
പുള്ളിക്കാരന് ദേഷ്യം വന്നു. അയാള്‍ പങ്കായം എന്റെ കാലിലേയ്ക്ക് വലിച്ചെറിഞ്ഞിട്ട് വള്ളത്തിന്റെ അങ്ങേത്തലയ്ക്കല്‍ പോയിരുന്നു.
ഞാന്‍ പങ്കായം കയ്യിലെടുത്തു.ഷാജിയേയും അനസിനേയും നോക്കി. ഇന്നലെവരെ എന്നെ കളിയാക്കിയവരേ,നിന്റെയൊക്കെ ജീവനിതാ എന്റെ വിരല്‍തുമ്പിലെന്ന ഭാവത്തില്‍.തുഴഞ്ഞു തുടങ്ങി. എതിര്‍ ദിശയിലാണ് തുഴയേണ്ടത്. ഇതാ വഞ്ചി നീങ്ങുന്നു. ഞാന്‍ അഭിമാനത്തോടെയുംഅഹങ്കാരത്തോടെയും രണ്ട് വശത്തും മാറി മാറി തുഴഞ്ഞു.
ഇനി ഇടയ്ക്ക് മുളങ്കോല്‍ കുത്തണമല്ലോ. അതാണ് നിയമം. പങ്കായം താഴെയിട്ടു. മുളയെടുത്തു.ആഞ്ഞുകുത്തി. അപ്പോഴേയ്ക്കും പുഴയ്ക്ക് നടുവിലെത്താറാ‍യിരുന്നു.വഞ്ചിയതാ അക്കരയ്ക്ക് നീങ്ങുന്നതിന് പകരം താഴോട്ട് പോകുന്നു. വീണ്ടും പങ്കായമെടുത്തു തുഴഞ്ഞുനോക്കി. ഒഴുക്കില്‍ എന്റെ കൈക്ക് വല്ലാത്ത ഭാരം. അത് നേരെയിരുന്ന എന്നെ വളച്ചോടിക്കുന്നു.പങ്കായം വലിച്ചിട്ട് പുഴയില്‍ നിന്ന് പോരുന്നില്ല.വള്ളം ഒഴുകി കൊണ്ടിരുന്നു. താഴെ അപകടകാരിയായ ഒരു വലിയ ചുഴിയുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം.ആ ഭാഗത്തേയ്ക്കാണ് വള്ളം പോയികൊണ്ടിരിക്കുന്നത്.
കുട്ടികളെല്ലാം അലറിക്കരയാന്‍ തുടങ്ങി.വഞ്ചിക്കാരന്‍ കല്ലുപോലെ അനങ്ങാതിരുന്നു. “പോട്ടേ, പോട്ടേ, അവള്‍ക്ക് തുഴഞ്ഞു മതിയാകട്ടേ”.കാര്യം അത്ര പന്തിയല്ലെന്നെനിക്കും മനസ്സിലായി. ഞാനും അവരോടൊപ്പം കൂടെ കരഞ്ഞു.“എന്റെ പൊന്നന്തുലുക്കാക്കാ, ഇനിയൊരിക്കലും ഞാന്‍ വഞ്ചി തുഴയാന്‍ ചോദിക്കൂല്ലാ”.ഒരുവിധം അയാളെത്തി വഞ്ചി കരക്കെത്തിച്ചു. മനസ്സിലപ്പൊഴും ക്ലാസ്സില്‍ കൂട്ടുകാര്‍ കൂവുമെന്ന നാണക്കേടുമായി സ്കൂളിലേക്ക് നടന്നു.

Monday, January 29, 2007

ഒരു പ്രേമസാക്ഷി

ലോ കോളേജിലെ ആദ്യ ദിവസങ്ങള്‍ ഏകാന്തതയുടേതായിരുന്നു. പന്ത്രണ്ട് മണി ആകുമ്പോഴേക്കും എല്ലാവരും ക്ലാസ് കഴിഞ്ഞ് പോകും. വൈകുന്നെരം നാല് മണിക്ക്തുടങ്ങുന്ന ഐ.സി.ഡ.ബ്ല്യു. ക്ലാസ് കാത്ത് ഞാന്‍ അവിടെ തന്നെ കുത്തിയിരിക്കും, ആര്‍ക്കെങ്കിലും റാഗ് ചെയ്യാന്‍ വീര്‍പ്പുമുട്ടി നില്പുണ്ടെങ്കില്‍ വന്നോളൂ, ഞാനിവിടെ ഉണ്ടേ, എന്നുംപറഞ്ഞ്. അതിനിടയില്‍ ചിലര്‍ ബഞ്ചില്‍ കയറ്റി നിര്‍ത്തും ഡസ്കില്‍ നിന്നും താഴേയ്ക്ക് ചാടിക്കും, പാട്ട് പാടാന്‍ പറയും. ഞാനുറക്കെ എന്റെ കവിതാ ശേഖരം അമറാന്‍തുടങ്ങുമ്പോള്‍ അവര്‍ സ്ഥലം വിടും.

ഒരു ദിവസം ഒറ്റയ്ക്കങ്ങിനെയിരിക്കെ ഒരാണ്‍കുട്ടി അടുത്തു വന്നിരുന്നു പരിചയപ്പെടുത്തി. “ഞാന്‍ ശ്രീചന്ദ്. ഇന്നലെ കണ്ടിരുന്നു. ഞാനൊരു സാധനം തന്നെ പഠിപ്പിച്ചുതരട്ടേ."
സീനിയേഴ്സ് ജൂനിയേഴ്സിന്റെ കൈയ്യില്‍ പിടിച്ച് കൈ നോക്കുന്നത് കണ്ടിട്ടുണ്ട്. അതു പോലെ വല്ലതുമായിരിക്കുമെന്ന് കരുതി ആകാംക്ഷയോടെ ചോദിച്ചു,“എന്ത് സാധനം”.
“താന്‍ കേട്ടിട്ടുണ്ടോ സൂര്യനമസ്കാരം. ഞങ്ങളുടെ ശാഖ/ശിഖയില്‍ ഇത് പരിശീലിപ്പിക്കാറുണ്ട്.”
സാധനമെന്താണെന്നറിയും മുമ്പേ ഞാന്‍ പറഞ്ഞു, “ ഇല്ല ശ്രീചന്ദ് പാടില്ല, ഞങ്ങള്‍ക്ക് സൂര്യനേയും ചന്ദ്രനേയുമൊന്നും നമസ്കരിക്കാന്‍ പാടില്ല.”
‘ഇതൊരു നല്ല എക്സസൈസാണ്.” എന്തായാലും അയാള്‍ പിന്നെ നിര്‍ബന്ധിച്ചില്ല.
“ആട്ടേ, താനെന്തെങ്കിലും കഴിച്ചോ?”
“ഇല്ല”, ഞാനുത്തരം പറഞ്ഞു.
“വാ, നമുക്ക് ഐ.സി.എച്ചില്‍ പോയി എന്തെങ്കിലും കഴിക്കാം”. കൂടുതല്‍ നിര്‍ബന്ധിച്ചപ്പോള്‍ കൂടെ പോയി, മസാല ദോശയും ജൂസും കഴിച്ചു. ആദ്യമായി ഒരാണ്‍കുട്ടിയുമായിതനിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിന്റെ പേടി തോന്നാതിരുന്നില്ല.
പിന്നെ എല്ലാ ദിവസവും അയാള്‍ അടുത്തു വന്നിരുന്നു. ഞങ്ങള്‍ പുരാണ കഥാപാത്രങ്ങളെക്കുറിച്ചും സമകാലീന സംഭവങ്ങളെക്കുറിച്ചുമെല്ലാം ചര്‍ച്ച ചെയ്തു.ഒരാള്‍ അടുത്തിരുന്നാല്‍ വേറെയാരും റാഗ് ചെയ്യില്ല എന്നുള്ളത് കൊണ്ടും നാല് മണിവരെ സംസാരിക്കാന്‍ ഒരാളായത് കൊണ്ടും ഈ ചങ്ങാത്തം എനിക്കുമൊരാശ്വാസമായിരുന്നു.
അങ്ങിനെയിരിക്കെ എന്റെ പുറകില്‍ ഒരു പെണ്‍കുട്ടി പ്രത്യക്ഷപ്പെട്ടു. അല്‍ഷ.
ദിവസങ്ങള്‍ കഴിയുന്തോറും ശ്രീചന്ദ് എന്നോടാണ് സംസാരിക്കുന്നതെങ്കിലും കണ്ണുകള്‍പുറക് വശത്തേയ്ക്ക് നീങ്ങി പോകുന്നത് ഞാന്‍ ശ്രദ്ധിച്ചു. തിരിഞ്ഞു നോക്കുമ്പോള്‍ അവള്‍ എന്റെ കൂട്ടുകാരനെ നോക്കി നല്ല ചിരി. ഞാനിത് കണ്ടെന്ന് മനസ്സിലായപ്പോള്‍അയാള്‍ പറഞ്ഞു, “നല്ല നിഷ്കളങ്കത്വമുള്ള ചിരി. അല്ലേ”.
“അതേ, മോനൊരു പണി ചെയ്യ്. അമ്പഴക്കൊമ്പത്ത് കണ്ണും അമ്മായിത്തലേല് കയ്യും എന്ന പോലെ വിഷമിച്ചിവിടെ ഇരിക്കണ്ട. ആ ചിരി അടുത്ത്പോയിരുന്ന് ആസ്വദിച്ചോളൂ“, എന്നും പറഞ്ഞ് ഞാന്‍ അവിടെ നിന്നും ഇറങ്ങിപ്പോയി.
അന്നുമുതല്‍ ശ്രീചന്ദും അല്‍ഷയുമടുത്തു. അവര്‍ പ്രണയിച്ചു. അഗാധപ്രേമം.
മൂന്നാം വര്‍ഷ ക്ലാസ് വലിയൊരു ഹാളിലാണ്. ശ്രീചന്ദ് പഞ്ചവത്സര അഞ്ചാം വര്‍ഷ വിദ്യാര്‍ത്ഥിയാണെങ്കിലും ഇരിക്കുന്നത് ഞങ്ങളുടെ ക്ലാസ്സിലാണ്. ഇരുന്നാലും കിടന്നാലും ആരും ശ്രദ്ധിക്കില്ല എന്നതാണ് ഡസ്കിന്റെ പ്രത്യേകത.
കോളേജ് ജീവിതം കഴിഞ്ഞു. രണ്ടുപേരും വക്കീലന്മാരായി. അല്‍ഷയുടെ ബാപ്പ തീവ്രമുസ്ലിം വിശ്വാസിയായ് ഒരു വക്കീല്‍. ശ്രീചന്ദാണെങ്കിലോ എട്ട് പെണ്മക്കളുള്ള അമ്മ വീട്ടിലെ ഒരേയൊരാണ്‍ തരി. അച്ഛനിവിടേയും വക്കീല്‍ തന്നെ.
അല്‍ഷയെ ബാപ്പ കോടതിയില്‍ വിടാതെ പൂട്ടിയിട്ടു. വിവാഹാലോചനകള്‍ വന്നപ്പോള്‍ അവള്‍ ബാപ്പയോട് പറഞ്ഞു. "ശ്രീചന്ദിനെ കല്യാണം കഴിക്കാന്‍ എനിക്ക്നിങ്ങളുടെ അനുവാദം വേണം. വെറെയാരേയും കല്യാണം കഴിക്കാതിരിക്കാന്‍ എനിക്കാരുടേയും അനുവാദം വേണ്ടല്ലോ."
ശ്രീചന്ദിന്റെ സഹോദരി കോടതിയില്‍ കണ്ടപ്പോളൊരിക്കല്‍ പറഞ്ഞു, “ ആ കുട്ടിയുമായുള്ള വിവാഹത്തിന് ഞങ്ങളുടെ വീട്ടുകാര്‍ എതിരല്ല, എന്റെ അമ്മ പൂജചെയ്യാറുണ്ട്, പൂജാമുറിയുമുണ്ട്. അതിനെയൊന്നും എതിര്‍ക്കരുതെന്ന് മാത്രം".
ഒടുവില്‍ കിട്ടിയ വിവരമനുസരിച്ച് അവരിരുവരും അവിവാഹിതരായിരിക്കുന്നു. എന്തായാലും ഒരു പ്രേമത്തിലും കുടുങ്ങാത്തതു മൂലം ഞാനിതിന്റെയൊന്നുംഭാഗഭാക്കായില്ലല്ലോ. വേര്‍പിരിച്ച ബന്ധത്തേക്കാളും വലുതായിരിക്കുമോ കൂട്ടിച്ചേര്‍ക്കാനാവാത്ത ബന്ധം.വിലക്കുകള്‍ കല്പിച്ച വിധിക്ക് മാത്രമറിയാം
.

Sunday, January 28, 2007

ആദ്യപാചകം

എനിക്കന്നുമിന്നുമെന്നും ഏറ്റവും നന്നായി പാചകം ചെയ്യാനറിയാവുന്നത് സുലൈമാനിയെന്ന കട്ടന്‍ ചായ മാത്രമാണ്. കേള്‍ക്കുമ്പോള്‍ വളരെ എളുപ്പമാണെന്ന് തോന്നിയേക്കാമെങ്കിലുംകോമ്പിനേഷനില്‍ വളരെ ശ്രദ്ധ ഇതിന് ആവശ്യമാണെന്നാണ് എന്റെ അഭിപ്രായം. കടുപ്പം കൂടി മധുരം കുറഞ്ഞാലും കടുപ്പം കുറഞ്ഞ് മധുരം കൂടിയാലും കടുപ്പവും മധുരവും ഒരേപോലെയായാലും കുടിക്കാന്‍ പറ്റില്ല. നേരിയ അനുപാതത്തില്‍ കടുപ്പവും പിന്നെയൊരല്പം മധുരവുമായാല്‍ ഇതിനോളം രുചി മറ്റൊന്നിനുമില്ല. എറണാകുളം-ആലുവ ബസ്സിലിരുന്ന്മുഷിയുമ്പോള്‍ സുലൈമാനിയെന്ന ഈ സുന്ദരിയായ കൂട്ടുകാരിയെയോര്‍ത്തെനിക്ക് നഷ്ട്ബോധം തോന്നാറുണ്ടായിരുന്നു. എന്റെ സുലൈമാനി പരീക്ഷിച്ചിട്ടുള്ളവര്‍ക്കെല്ലാം സാധാരണചായയോട് മടുപ്പായിരുന്നു.

ദിവസവും കഴുകിയ അതേ പ്ലേറ്റ് തന്നെ വീണ്ടും കഴുകിയിട്ടും, വൃത്തിയാക്കിയ മുറികള്‍ തന്നെ വീണ്ടും വൃത്തിയാക്കിയിട്ടും, അലക്കിയ തുണികള്‍ വീണ്ടും അലക്കിയിട്ടും, മെനു ആവര്‍ത്തിക്കപ്പെട്ടിട്ടും ഒരിക്കലും പരാതിപ്പെടാതെ, ബോറടിക്കാതെ ചെയ്യുന്ന സ്ത്രീജനങ്ങളെ എന്നും അസൂയയോടെയും അത്ഭുതത്തോടെയും മാത്രമേ കാണാന്‍ കഴിഞ്ഞിരുന്നുള്ളൂ. മറ്റുള്ളവര്‍പാചകം ചെയ്തത് കഴിച്ചു മാത്രം ശീലിച്ച എനിക്ക് ഇന്നും അവരൊരത്ഭുതം തന്നെയാണ്.

ആദ്യമായി എന്റെ പാചകം പരീക്ഷിക്കുന്നത് സതിചേച്ചിയുടെ അടുക്കളയിലാണ്.മകളുടെ ഡാന്‍സ് മത്സരത്തിന് സ്കൂളില്‍ പോയപ്പോള്‍ സന്ദീപിന് കൂട്ടിരിക്കുകയായിരുന്നു ഞാന്‍. വായിക്കാനായി എന്തെങ്കിലും പരതിയപ്പോള്‍ വന്നുപെട്ടത് ഒരു പാചകപുസ്തകം.ഒരുപാട് ഐറ്റം കണ്ടു,കൂട്ടത്തില്‍ ഒരു വെണ്ടക്കാ കറിയും. ഫ്രിഡ്ജില്‍ നോക്കിയപ്പോള്‍ വെണ്ടക്കയുണ്ട്, അടുക്കളയില്‍ ഉപ്പും പുളിയും മുളകുമെല്ലാമുണ്ട്. എന്നാലിവനെയൊന്നു പരീക്ഷിച്ചിട്ടു തന്നെ കാര്യം. വെണ്ടക്ക വെളിച്ചെണ്ണയില്‍ പൊരിച്ചു മാറ്റി. അടുത്ത പ്രശ്നം തേങ്ങ വറുക്കണം, അടുക്കളയിലെങ്ങും തേങ്ങ കണ്ടില്ല. സന്ദീപ് ഒരു മുഴുവന്‍ തേങ്ങഎടുത്തു തന്നു.സര്‍ക്കസിലേതെന്ന പോലെ മിനിറ്റുകള്‍ക്കകം തേങ്ങ മറ്റുള്ളവര്‍ പൊളിക്കുന്നത് വായ പൊളിച്ച് നോക്കി നിന്നിട്ടുണ്ടെന്നതും തേങ്ങാവെള്ളം കുടിച്ചിട്ടുണ്ടെന്നതുമല്ലാതെ എന്റെ കയ്യിലൂടെ ഒരു തേങ്ങയും അന്നേവരെ കടന്നു പോയിട്ടില്ലായിരുന്നു. കയ്യില്‍ തേങ്ങയുമായി ഞാന്‍ സന്ദീപിനെ നോക്കി, അറിയില്ലെന്ന് പറഞ്ഞാല്‍ മോശമല്ലേ.മോന്‍ വാക്കത്തിയെടുക്ക്, ചേച്ചി പൊളിക്കാം. പൊക്കിയാല്‍ പൊങ്ങാത്ത വാക്കത്തിയുമായി അവന്‍ വന്നു. ഞാന്‍ തേങ്ങ പൊളിക്കാനിരുന്നു, കൈ വെട്ടി പോകാതിരിക്കണേ എന്ന് പ്രാര്‍ത്ഥിച്ച് ബിസ്മി ചൊല്ലി. തേങ്ങയ്ക്കും വാക്കത്തിക്കും നോവാത്ത തരത്തില്‍ ആദ്യത്തെ കൊത്ത് കൊത്തി. ഒന്നും സംഭവിച്ചില്ല. തേങ്ങ എന്നെ നോക്കി പല്ലിളിച്ചുകാട്ടി. പിന്നെയും രണ്ടുമൂന്ന് കൊത്ത്, മൂന്നാമത്തെ കൊത്ത് നേരേ ചെന്നത് വിരലില്‍. ചോരയൊഴുകി. സന്ദീപ് “അയ്യോ” എന്ന് പറഞ്ഞ് മരുന്നും വെച്ചുകെട്ടാന്‍ തുണിയുമായിവന്നു. കുറച്ചുനേരം വേദന മാറ്റാന്‍ റിലാക്സ് ചെയ്തു. വീണ്ടുമാലോചിച്ചു, ഈ ഭൂലോകത്തുള്ള പെണ്ണുങ്ങളെല്ലാം, തേങ്ങ പൊളിക്കുന്നു, എനിക്കിതിന് കഴിഞ്ഞില്ലെങ്കില്‍ ഞാനെന്തിന്പെണ്ണായിട്ട് ജീവിക്കണം. വാടാ തേങ്ങേ, നിന്നെ ഞാനിന്ന്‍ കാണിച്ച് തരാം, വീണ്ടും കയ്യില്‍ വാക്കത്തിയെടുത്തു. സന്ദീപ് ചോദിച്ചു,“ ചേച്ചീ, ഇനിയും വേണോ ഒരു പരീക്ഷണം”.ആദ്യത്തെ കൊത്തില്‍ ഒരു ചെറിയ നാര് പൊന്തി വന്നു. ഞാനത് പല്ല് കൊണ്ട് കടിച്ചു പറിച്ചു. ആ ഗ്യാപ്പില്‍ വീണ്ടും വീണ്ടും നാരുകള്‍ കിട്ടികൊണ്ടേയിരുന്നു. ഓരോ നാരു പോരുന്തോറും ആത്മവിശ്വാസവും ഞാനും ഈ ഭൂമിയില്‍ എന്തൊക്കെയോ ആണെന്നുമുള്ള തോന്നലും വര്‍ദ്ധിച്ചു വന്നു. അതോടെ ആവേശവും. അവസാനം ഒരു ഒന്നൊന്നരമണിക്കൂര്‍ യത്നത്തിന് ശേഷം തേങ്ങ മൊത്തി മാത്രമായി കയ്യില്‍ കിട്ടി. മൊത്തിയും കളഞ്ഞ് അതിനെ വൃത്തിയാക്കി. ഇനി തേങ്ങയുടയ്ക്കണം. കൈവെള്ളയില്‍ വെര്‍ട്ടിക്കലായിവെച്ച് അമ്പെയ്ത്തിന്റെ ഉന്നവുമായി ഒറ്റ വെട്ടില്‍ തേങ്ങ പൊട്ടുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഞാനും അതുപോലെ വെച്ചു, ഉന്നം തെറ്റിപ്പോയി. രണ്ടു കഷണത്തിന് പകരംപല മുറികളായിപ്പോയി. എന്നാലും വേണ്ടില്ല, പണ്ടാറം പൊട്ടിയല്ലോ.

പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നത് ചിരകിയ തേങ്ങ വറുക്കാനാണ്. അടുത്തതായി തേങ്ങ ചിരകണം. പ്രത്യേക സ്റ്റൈലില്‍ രണ്ട് കാലും ഒരു വശത്തേക്ക് നീട്ടി ചിരവയില്‍ഇരുന്ന് രണ്ട് കൈപത്തിയും കൊണ്ട് തേങ്ങാമുറിയെ പൊത്തിപ്പിടിച്ചിരുന്നാണ് ചിരകുന്നത്. ഇവിടെ തേങ്ങാമുറിയില്ല, മുറിക്കഷണമേയുള്ളൂ. ഞാന്‍ ഇരുന്നു.ചിരണ്ടിയപ്പോള്‍ പൊടി പൊടിയായി തേങ്ങ വീഴുന്നു. എന്റെ വിജയം ഞാന്‍ സന്ദീപിനെ വിളിച്ചു കാട്ടിക്കൊടുത്തു. ഇതിത്ര വലിയ കാര്യമൊന്നുമല്ലെന്ന മട്ടില്‍ ഒരു ചിരി ചിരിച്ച്അവന്‍ പോയി. മുറിക്കഷണം കൈവെള്ളയില്‍ കുത്തി വേദനിക്കുന്നുണ്ടായിരുന്നു. എന്നാലും പകുതി തേങ്ങ മുഴുവന്‍ ചിരകി. മണം വരുവോളം വറുത്തു, പുസ്തകം നോക്കി,മല്ലിപ്പൊടിയും മുളകുപൊടിയും മഞ്ഞള്‍പ്പൊടിയുമെല്ലാം ഇട്ടു.

ഇനി അരയ്ക്കണം. മിക്സി ഉപയോഗിച്ചിട്ടില്ല. അതുകൊണ്ട് അമ്മി തന്നെ ശരണം. ചെറുപ്പത്തിലെ മൈലാഞ്ചി അരച്ചിട്ടുള്ളത് കൊണ്ട് അരയ്ക്കാനറിയാം. അരയ്ക്കാന്‍ നിന്നു.ഈ ലോകത്തില്‍ ഒരു ജോലിയും എളുപ്പമല്ല എന്ന്‍ വിളിച്ചറിയിക്കുന്ന വിധത്തില്‍ എന്റെ പുറവും കയ്യുമെല്ലാം വേദനിക്കാന്‍ തുടങ്ങി. വാശിയോടെ അരച്ചു തീര്‍ത്തു.വെണ്ടയ്ക്കയില്‍ മിക്സ് ചെയ്തു. വാളന്‍ പുളിയുമൊഴിച്ച് തിളപ്പിച്ചു. പിന്നെ കടുകും വേപ്പിലയും വറുത്തൊഴിച്ച് ആദ്യമായി ഞാനൊന്ന് രുചിച്ച് നോക്കിയപ്പോള്‍ “ അമ്പടാ, ഞാന്‍വെച്ചാലും കറിയുണ്ടാകുമെന്ന് ഈ ലോകത്തോട് മുഴുവന്‍ വിളിച്ച് പറയാന്‍ തോന്നി”.

ഞാന്‍ സന്ദീപിന് ചോറ് വിളമ്പിക്കൊറുത്തു. തൈരും പിന്നെ എന്റെ കറിയും. “ആഹാ ഇത് വിചാരിച്ചതിലും ഉഗ്രനായിട്ടുണ്ടല്ലോ ചേച്ചീ, മമ്മി വരുമ്പോള്‍ നല്ല കോമ്പ്ലിമെന്റെകിട്ടും”. സതിചേച്ചിക്കും വിശ്വസിക്കാനായില്ല, ഞാനുണ്ടാക്കിയ കറിയാണതെന്ന്. വീട്ടില്‍ ചെന്നപ്പോള്‍ കയ്യിലെ കെട്ട് കണ്ട് അമ്മ ചോദിച്ചപ്പോള്‍ തേങ്ങ പൊളിച്ചതും കറിയുണ്ടാക്കിയതുമായ വിവരം പറഞ്ഞു. ആദ്യം അവര്‍ വിശ്വസിച്ചില്ലെങ്കിലും പിന്നെ പറഞ്ഞു,“ആരാന്റമ്മയ്ക്ക് കല്ലിടിക്കും, സ്വന്തം അമ്മയ്ക്ക് തവിടിടിയ്ക്കില്ല”. ഞാനും വിട്ടു കൊടുത്തില്ല, കല്ലിടിച്ചാല്‍ പൊടിയും, തവിടിടിച്ചാല്‍ പറന്ന് കണ്ണ് കാണാതാവും, അതുകൊണ്ടാ.

Friday, October 06, 2006

മാര്‍ക്സിസം മതം മാറിയപ്പോള്‍

ലോകത്തിലെത്ര വാദങ്ങളുണ്ട്?.
ഭൌതീകവാദവും ആത്മീയവാദവും,ഈശ്വരവാദവും നിരീശ്വരവാദവും, പിന്നെ യുക്തിവാദം.
പുതിയ വാദങ്ങളാണ്, തീവ്രവാദവും ഭീകരവാദവും.
ഒന്നികില്‍ ഭൌതീകവാദി, അല്ലെങ്കില്‍ ആത്മീയവാദി. ഒന്നുകില്‍ ഈശ്വരവാദി, അല്ലെങ്കില്‍ നിരീശ്വരവാദി. ആത്മീയവാദിയായവരെല്ലാം ഈശ്വരവാദി.


എങ്കില്‍ മാര്‍ക്സിസം ഭൌതീകവാദമോ ആത്മീയവാദമോ? ഈശ്വരവാദമോ നിരീശ്വരവാദമോ?

മാര്‍ക്സിന്ടേയും ഏംഗത്സിന്ടേയും പുസ്തകമായ വൈരുദ്ധ്യാധിഷ്ഠിതഭൌതീകവാദത്തില്‍ കുറച്ചു ചോദ്യങ്ങളുണ്ട്. ഒന്നിനെ ഒന്നെന്നു വിളിക്കുന്നതെങ്ങനെ?
സ്ക്വയര്‍ റൂട്ട് വണ്‍ = വണ്‍ (ഹോള്‍ റെയ്സ്ഡ് റ്റു വണ്‍ ബൈ റ്റു).= വണ്‍ ബൈ ടു ഇന്ടു ലോഗ് വണ്‍ .

സ്ക്വയര്‍ റൂട്ട് നെഗറ്റീവ് വണ്‍ = നെഗറ്റീവ് വണ്‍ (ഹോള്‍ റെയ്സ്ഡ് റ്റു വണ്‍ ബൈ റ്റു).= വണ്‍ ബൈ ടു ഇന്ടു ലോഗ് നെഗറ്റീവ് വണ്‍.

റൂട്ട്നെഗറ്റീവ് ഒന്നിന്ടെ മൂല്യം കണ്ടുപിടിക്കാത്തിടത്തോളം റൂട്ട് ഒന്നിന്ടെ മൂല്യം ഒന്നാണെന്നു പറയാമോ??

ഊഷ്മാവിനേയും മര്‍ദ്ദത്തേയും നിര്‍വ്വചിക്കുന്ന ബോയല്‍ നിയമവും ചാള്‍സ് നിയമവുമളക്കാന്‍ സ്ഥിരതയുടെ സ്ഥാനത്ത് എന്തെങ്കിലും നാം അനുമാനിക്കണം.

പഴത്തില്‍ നിന്ന് ഫലമോ ഫലത്തില്‍ നിന്ന് പഴമോ?
ഒന്നു നാം അനുമാനിച്ചേ മതിയാകൂ.
ഈ അനുമാനങ്ങളെ ചോദ്യം ചെയ്തതിലൂടെ അവര്‍ ഭൌതീകതയേയും അതിലധിഷ്ഠിതമായ നിയമങ്ങളേയുമാണ് ചോദ്യം ചെയ്തത്.
അതുവഴി അനുമാനങ്ങളില്ലാതെ ലോകത്തിന് നില നില്ക്കാനാവില്ലെന്ന ഉത്തരവും.


ആര്‍ക്കാണ്, ചോദ്യം ചെയ്യാന്‍ കഴിയുക?
താന്‍ വിശ്വസിക്കുന്ന പ്രമാണങ്ങള്‍ക്ക് എതിരായവയെയല്ലേ നാം ചോദ്യം ചെയ്യുന്നത്.
എങ്കില്‍ ഭൌതീകതയെ എതിര്‍ത്ത മാര്‍ക്സിസം ആത്മീയവാദത്തെ പിന്താങ്ങുകയല്ലേ ചെയ്തത്.
അതുവഴി അവര്‍ ഈശ്വരവാദികളല്ലേ.

ലോകത്തെ സ്രുഷ്ടിച്ച് നിലനിര്‍ത്തുന്ന ഒരു ശക്തിയാണ് ദൈവമെന്ന് അനുമാനിക്കുന്ന മതമാണ് ഇസ്ലാം. എന്നിട്ട് മാര്‍ക്സിസം എങ്ങിനെ ഇസ്ലാമിന്ടെ ശത്രുവായി.
താന്‍ വിശ്വസിക്കുന്നതിനെ തനിക്ക് ചോദ്യം ചെയ്യാനാവില്ല. പ്രസ്ഥാനത്തിനകത്തു നിന്ന് ചോദ്യം ചെയ്യാമത്രേ. അതല്ലേ, ഞാന്‍ കമ്മ്യൂണിസ്റ്റായത്. പ്രസ്ഥാനത്തേക്കാളുപരി അതെനിക്ക് മതമാണ്, മറ്റാര്‍ക്കും പുറത്താക്കാനാവാത്ത വിധം ഞാനാവാഹിച്ച പ്രത്യയശാസ്ത്രം. രാഷ്ട്രീയം കാര്യത്തിന് വേണ്ടിയാകുമ്പോളാണ്, ഭാരതത്തില്‍ കുരുക്ഷേത്രങ്ങളാവര്‍ത്തിക്കുന്നത്.