ഒരു പ്രേമസാക്ഷി
ലോ കോളേജിലെ ആദ്യ ദിവസങ്ങള്‍ ഏകാന്തതയുടേതായിരുന്നു. പന്ത്രണ്ട് മണി ആകുമ്പോഴേക്കും എല്ലാവരും ക്ലാസ് കഴിഞ്ഞ് പോകും. വൈകുന്നെരം നാല് മണിക്ക്തുടങ്ങുന്ന ഐ.സി.ഡ.ബ്ല്യു. ക്ലാസ് കാത്ത് ഞാന്‍ അവിടെ തന്നെ കുത്തിയിരിക്കും, ആര്‍ക്കെങ്കിലും റാഗ് ചെയ്യാന്‍ വീര്‍പ്പുമുട്ടി നില്പുണ്ടെങ്കില്‍ വന്നോളൂ, ഞാനിവിടെ ഉണ്ടേ, എന്നുംപറഞ്ഞ്. അതിനിടയില്‍ ചിലര്‍ ബഞ്ചില്‍ കയറ്റി നിര്‍ത്തും ഡസ്കില്‍ നിന്നും താഴേയ്ക്ക് ചാടിക്കും, പാട്ട് പാടാന്‍ പറയും. ഞാനുറക്കെ എന്റെ കവിതാ ശേഖരം അമറാന്‍തുടങ്ങുമ്പോള്‍ അവര്‍ സ്ഥലം വിടും.
ഒരു ദിവസം ഒറ്റയ്ക്കങ്ങിനെയിരിക്കെ ഒരാണ്‍കുട്ടി അടുത്തു വന്നിരുന്നു പരിചയപ്പെടുത്തി. “ഞാന്‍ ശ്രീചന്ദ്. ഇന്നലെ കണ്ടിരുന്നു. ഞാനൊരു സാധനം തന്നെ പഠിപ്പിച്ചുതരട്ടേ."
സീനിയേഴ്സ് ജൂനിയേഴ്സിന്റെ കൈയ്യില്‍ പിടിച്ച് കൈ നോക്കുന്നത് കണ്ടിട്ടുണ്ട്. അതു പോലെ വല്ലതുമായിരിക്കുമെന്ന് കരുതി ആകാംക്ഷയോടെ ചോദിച്ചു,“എന്ത് സാധനം”.
“താന്‍ കേട്ടിട്ടുണ്ടോ സൂര്യനമസ്കാരം. ഞങ്ങളുടെ ശാഖ/ശിഖയില്‍ ഇത് പരിശീലിപ്പിക്കാറുണ്ട്.”
സാധനമെന്താണെന്നറിയും മുമ്പേ ഞാന്‍ പറഞ്ഞു, “ ഇല്ല ശ്രീചന്ദ് പാടില്ല, ഞങ്ങള്‍ക്ക് സൂര്യനേയും ചന്ദ്രനേയുമൊന്നും നമസ്കരിക്കാന്‍ പാടില്ല.”
‘ഇതൊരു നല്ല എക്സസൈസാണ്.” എന്തായാലും അയാള്‍ പിന്നെ നിര്‍ബന്ധിച്ചില്ല.
“ആട്ടേ, താനെന്തെങ്കിലും കഴിച്ചോ?”
“ഇല്ല”, ഞാനുത്തരം പറഞ്ഞു.
“വാ, നമുക്ക് ഐ.സി.എച്ചില്‍ പോയി എന്തെങ്കിലും കഴിക്കാം”. കൂടുതല്‍ നിര്‍ബന്ധിച്ചപ്പോള്‍ കൂടെ പോയി, മസാല ദോശയും ജൂസും കഴിച്ചു. ആദ്യമായി ഒരാണ്‍കുട്ടിയുമായിതനിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിന്റെ പേടി തോന്നാതിരുന്നില്ല.
പിന്നെ എല്ലാ ദിവസവും അയാള്‍ അടുത്തു വന്നിരുന്നു. ഞങ്ങള്‍ പുരാണ കഥാപാത്രങ്ങളെക്കുറിച്ചും സമകാലീന സംഭവങ്ങളെക്കുറിച്ചുമെല്ലാം ചര്‍ച്ച ചെയ്തു.ഒരാള്‍ അടുത്തിരുന്നാല്‍ വേറെയാരും റാഗ് ചെയ്യില്ല എന്നുള്ളത് കൊണ്ടും നാല് മണിവരെ സംസാരിക്കാന്‍ ഒരാളായത് കൊണ്ടും ഈ ചങ്ങാത്തം എനിക്കുമൊരാശ്വാസമായിരുന്നു.
അങ്ങിനെയിരിക്കെ എന്റെ പുറകില്‍ ഒരു പെണ്‍കുട്ടി പ്രത്യക്ഷപ്പെട്ടു. അല്‍ഷ.
ദിവസങ്ങള്‍ കഴിയുന്തോറും ശ്രീചന്ദ് എന്നോടാണ് സംസാരിക്കുന്നതെങ്കിലും കണ്ണുകള്‍പുറക് വശത്തേയ്ക്ക് നീങ്ങി പോകുന്നത് ഞാന്‍ ശ്രദ്ധിച്ചു. തിരിഞ്ഞു നോക്കുമ്പോള്‍ അവള്‍ എന്റെ കൂട്ടുകാരനെ നോക്കി നല്ല ചിരി. ഞാനിത് കണ്ടെന്ന് മനസ്സിലായപ്പോള്‍അയാള്‍ പറഞ്ഞു, “നല്ല നിഷ്കളങ്കത്വമുള്ള ചിരി. അല്ലേ”.
“അതേ, മോനൊരു പണി ചെയ്യ്. അമ്പഴക്കൊമ്പത്ത് കണ്ണും അമ്മായിത്തലേല് കയ്യും എന്ന പോലെ വിഷമിച്ചിവിടെ ഇരിക്കണ്ട. ആ ചിരി അടുത്ത്പോയിരുന്ന് ആസ്വദിച്ചോളൂ“, എന്നും പറഞ്ഞ് ഞാന്‍ അവിടെ നിന്നും ഇറങ്ങിപ്പോയി.
അന്നുമുതല്‍ ശ്രീചന്ദും അല്‍ഷയുമടുത്തു. അവര്‍ പ്രണയിച്ചു. അഗാധപ്രേമം.
മൂന്നാം വര്‍ഷ ക്ലാസ് വലിയൊരു ഹാളിലാണ്. ശ്രീചന്ദ് പഞ്ചവത്സര അഞ്ചാം വര്‍ഷ വിദ്യാര്‍ത്ഥിയാണെങ്കിലും ഇരിക്കുന്നത് ഞങ്ങളുടെ ക്ലാസ്സിലാണ്. ഇരുന്നാലും കിടന്നാലും ആരും ശ്രദ്ധിക്കില്ല എന്നതാണ് ഡസ്കിന്റെ പ്രത്യേകത.
കോളേജ് ജീവിതം കഴിഞ്ഞു. രണ്ടുപേരും വക്കീലന്മാരായി. അല്‍ഷയുടെ ബാപ്പ തീവ്രമുസ്ലിം വിശ്വാസിയായ് ഒരു വക്കീല്‍. ശ്രീചന്ദാണെങ്കിലോ എട്ട് പെണ്മക്കളുള്ള അമ്മ വീട്ടിലെ ഒരേയൊരാണ്‍ തരി. അച്ഛനിവിടേയും വക്കീല്‍ തന്നെ.
അല്‍ഷയെ ബാപ്പ കോടതിയില്‍ വിടാതെ പൂട്ടിയിട്ടു. വിവാഹാലോചനകള്‍ വന്നപ്പോള്‍ അവള്‍ ബാപ്പയോട് പറഞ്ഞു. "ശ്രീചന്ദിനെ കല്യാണം കഴിക്കാന്‍ എനിക്ക്നിങ്ങളുടെ അനുവാദം വേണം. വെറെയാരേയും കല്യാണം കഴിക്കാതിരിക്കാന്‍ എനിക്കാരുടേയും അനുവാദം വേണ്ടല്ലോ."
ശ്രീചന്ദിന്റെ സഹോദരി കോടതിയില്‍ കണ്ടപ്പോളൊരിക്കല്‍ പറഞ്ഞു, “ ആ കുട്ടിയുമായുള്ള വിവാഹത്തിന് ഞങ്ങളുടെ വീട്ടുകാര്‍ എതിരല്ല, എന്റെ അമ്മ പൂജചെയ്യാറുണ്ട്, പൂജാമുറിയുമുണ്ട്. അതിനെയൊന്നും എതിര്‍ക്കരുതെന്ന് മാത്രം".
ഒടുവില്‍ കിട്ടിയ വിവരമനുസരിച്ച് അവരിരുവരും അവിവാഹിതരായിരിക്കുന്നു. എന്തായാലും ഒരു പ്രേമത്തിലും കുടുങ്ങാത്തതു മൂലം ഞാനിതിന്റെയൊന്നുംഭാഗഭാക്കായില്ലല്ലോ. വേര്‍പിരിച്ച ബന്ധത്തേക്കാളും വലുതായിരിക്കുമോ കൂട്ടിച്ചേര്‍ക്കാനാവാത്ത ബന്ധം.വിലക്കുകള്‍ കല്പിച്ച വിധിക്ക് മാത്രമറിയാം.